തിരുവനന്തപുരം: സഹകരണ ജീവനക്കാരെയും സഹകരണ മേഖലയെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി , വ്യവസായ ഐ. ടി, എ. ഐ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.സഹകരണ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് വിജ്ഞാപനം നിയമമാക്കി മാറ്റുന്നതിനുളള നടപടിയുണ്ടാവണമെന്നും സംഘം ആവശ്യപ്പെട്ടു. സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനു വേണ്ടി കമ്മിറ്റിയെ ഉടൻ നിയമിക്കുമെന്നും ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. മറ്റു ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക സഹകരണസംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്റെ കാലാവധി 31.03 2024ന് അവസാനിച്ചിട്ടുള്ളതിനാൽ അടിയന്തിരമായി ശമ്പള പരിഷ്കരണം നടപ്പിലാക്കുക, സർക്കാരിന്റെ 11.06.2026 ലെ 24/2026 ധന സർക്കുലർ പ്രകാരം സഹകരണ സംഘം ജീവനക്കാർക്ക് ലീവ് സറണ്ടർ ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കി, സർക്കാരിന് യാതൊരു വിധ സാമ്പത്തിക ബാദ്ധ്യതയും വരാത്ത സഹകരണ സംഘം ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ പൂർണ്ണമായും സഹകരണ സ്ഥാപനങ്ങളിൽ നിന്നും ഒഴിവാക്കുന്നത് പുനഃ പരിശോധിക്കുക, സഹകരണ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, സഹകരണ ജീവനക്കാരുടെ പെൻഷൻ കാലാനുസൃതമായ രീതിയിൽ പരിഷ്കരിക്കുക, സഹകരണ സംഘങ്ങളിലെ പാർട്ട് ടൈം ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യങ്ങൾക്ക് അനുഭാവപൂർണ്ണമായ പരിഹാരം കാണുക ,പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ ഇടപാടുകാർക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന അതേ പലിശ നിരക്ക് സംഘങ്ങൾ കേരള ബാങ്കിൽ നൽകുന്ന നിക്ഷേപത്തിനും ഉറപ്പാക്കുക,അംഗങ്ങൾക്ക് ആൾ ജാമ്യ വ്യവസ്ഥയിൽ നൽകാവുന്ന കാർഷികേതര വായ്പയുടെ പരിധി ഒരു ലക്ഷം രൂപയായി ഉയർത്തുക, ഗ്രൂപ്പ് ഓഡിറ്റ് സംവിധാനത്തിലെ അപാകതകൾ പരിഹരിച്ച് കൂടുതൽ ഫലപ്രദമാക്കുകയും ഓഡിറ്റ് റിപ്പോർട്ട് യഥാസമയം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി വ്യവസായ ഐ. ടി, എ. ഐ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവരെ കണ്ടത്. സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, ട്രഷറർ പി.ടി. മനാഫ്, സീനിയർ വൈസ് പ്രസിഡന്റ് എൻ. അലവി, സെക്രട്ടറി അഷ്റഫ് ചെത്തല്ലൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ലാൽ ആനപ്പാറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.